Thursday, August 02, 2007

സായ്നാഥിന്റെ മഗ്സാസെയും മലയാള പത്രപ്രവര്‍ത്തനവും

ഇന്ത്യ വല്ലാതെ തിളങ്ങി നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ആ തിളക്കത്തിന്റെ ഫുള്‍-പേജ് പരസ്യങ്ങള്‍ കൊണ്ടു നമ്മുടെ പത്രങ്ങള്‍ നിറഞ്ഞിരുന്ന ഒരു കാലം. അന്നു സായ്നാഥിനെ പോലെ കുറച്ചു പേര്‍ ആന്ധ്രയിലും വിദര്‍ഭയിലും വയനാട്ടിലും പോയി കഷ്ടപ്പെട്ടെഴുതിയ ഒരുപാട് ലേഖനങ്ങളും, അതു പ്രസിദ്ധീകരിക്കാന്‍ ‘ഹിന്ദു’വിനെ പോലെ ഒരു പത്രവും ഉണ്ടായിരുന്നതു കൊണ്ട് തിളങ്ങി കൊണ്ടിരുന്ന ഇന്ത്യയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ജീവനോടുക്കുകയാണെന്ന സത്യം കുറച്ചു പേരെങ്കിലും മനസ്സിലാക്കി. അങ്ങനെയുള്ള അദ്ദേഹത്തിനു മഗ്സാസെ അവാര്‍ഡ് ലഭിച്ചതു വളരെ അഭിമാനാര്‍ഹവും അഭിനന്ദനാര്‍ഹവും ആയ ഒരു കാര്യം ആണ്.

വയനാട്ടില്‍ കര്‍ഷകര്‍ തൂങ്ങി ചാവുമ്പോഴും കൊക്കകോള ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ ബക്കറ്റ് കണക്കെടുത്ത് “ആഗോളവത്കരണ വിരുദ്ധത” തെളിയിച്ചവരെയാണല്ലോ നമ്മുക്ക് പരിചയം!. ഇന്നും, ഇതു വരെ കാണാത്ത പകര്‍ച്ചപനിയുടെ പിടിയില്‍ മധ്യകേരളം വലയുന്നതും, മാലിന്യം കുമിഞ്ഞു കൂടി എതു നേരവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലേയ്ക്കു നമ്മുടെ സ്വന്തം മഹാനഗരം എത്തി നില്‍ക്കുന്നതും, ചില്ലറ വ്യാപാരികളുടെ എറ്റവും അധികം സാന്ദ്രതയുള്ള കേരളത്തിലേയ്ക്കു റിലയന്‍സും വാള്‍-മാര്‍ട്ടും വരുമ്പോഴുണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങളും ഒന്നും ഒരു വാര്‍ത്തയോ ഫീച്ചറോ ഒന്നും അല്ല. എല്ലാവര്‍ക്കും ഫാരീസും, “കട്ടന്‍ ചായയും”, “കോഴി ബിരിയാണിയും” ഒക്കെ തന്നെ മതി.

ഇന്നലെ ഫാരീസുമായിട്ടുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. പണിയെടുക്കാതെ ഓഫീസിലിരിക്കുന്ന പത്രപ്രവര്‍ത്തകരാണു ഈ വിവാദങ്ങളൊക്കെ സൃഷ്ടിക്കുന്നതെന്ന്. അല്ല ഫാരീസേ ഗതികേട് കൊണ്ടാണ്... പത്രമുതലാളിമാരുടേയും, പാര്‍ട്ടി നേതാവിന്റെയും, സഭാ നേതൃത്വങ്ങളുടെയും വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്... അങ്ങനെയുള്ള നമ്മുടെ പത്രപ്രവര്‍ത്തകര്‍ സായ്നാഥിനെ പോലുള്ളവരെ പൂവിട്ട് പൂജിക്കട്ടെ...’ഹിന്ദു’ പോലൊരു പത്രം മലയാളത്തില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കട്ടേ...