Thursday, August 02, 2007

സായ്നാഥിന്റെ മഗ്സാസെയും മലയാള പത്രപ്രവര്‍ത്തനവും

ഇന്ത്യ വല്ലാതെ തിളങ്ങി നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ആ തിളക്കത്തിന്റെ ഫുള്‍-പേജ് പരസ്യങ്ങള്‍ കൊണ്ടു നമ്മുടെ പത്രങ്ങള്‍ നിറഞ്ഞിരുന്ന ഒരു കാലം. അന്നു സായ്നാഥിനെ പോലെ കുറച്ചു പേര്‍ ആന്ധ്രയിലും വിദര്‍ഭയിലും വയനാട്ടിലും പോയി കഷ്ടപ്പെട്ടെഴുതിയ ഒരുപാട് ലേഖനങ്ങളും, അതു പ്രസിദ്ധീകരിക്കാന്‍ ‘ഹിന്ദു’വിനെ പോലെ ഒരു പത്രവും ഉണ്ടായിരുന്നതു കൊണ്ട് തിളങ്ങി കൊണ്ടിരുന്ന ഇന്ത്യയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ജീവനോടുക്കുകയാണെന്ന സത്യം കുറച്ചു പേരെങ്കിലും മനസ്സിലാക്കി. അങ്ങനെയുള്ള അദ്ദേഹത്തിനു മഗ്സാസെ അവാര്‍ഡ് ലഭിച്ചതു വളരെ അഭിമാനാര്‍ഹവും അഭിനന്ദനാര്‍ഹവും ആയ ഒരു കാര്യം ആണ്.

വയനാട്ടില്‍ കര്‍ഷകര്‍ തൂങ്ങി ചാവുമ്പോഴും കൊക്കകോള ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ ബക്കറ്റ് കണക്കെടുത്ത് “ആഗോളവത്കരണ വിരുദ്ധത” തെളിയിച്ചവരെയാണല്ലോ നമ്മുക്ക് പരിചയം!. ഇന്നും, ഇതു വരെ കാണാത്ത പകര്‍ച്ചപനിയുടെ പിടിയില്‍ മധ്യകേരളം വലയുന്നതും, മാലിന്യം കുമിഞ്ഞു കൂടി എതു നേരവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലേയ്ക്കു നമ്മുടെ സ്വന്തം മഹാനഗരം എത്തി നില്‍ക്കുന്നതും, ചില്ലറ വ്യാപാരികളുടെ എറ്റവും അധികം സാന്ദ്രതയുള്ള കേരളത്തിലേയ്ക്കു റിലയന്‍സും വാള്‍-മാര്‍ട്ടും വരുമ്പോഴുണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങളും ഒന്നും ഒരു വാര്‍ത്തയോ ഫീച്ചറോ ഒന്നും അല്ല. എല്ലാവര്‍ക്കും ഫാരീസും, “കട്ടന്‍ ചായയും”, “കോഴി ബിരിയാണിയും” ഒക്കെ തന്നെ മതി.

ഇന്നലെ ഫാരീസുമായിട്ടുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. പണിയെടുക്കാതെ ഓഫീസിലിരിക്കുന്ന പത്രപ്രവര്‍ത്തകരാണു ഈ വിവാദങ്ങളൊക്കെ സൃഷ്ടിക്കുന്നതെന്ന്. അല്ല ഫാരീസേ ഗതികേട് കൊണ്ടാണ്... പത്രമുതലാളിമാരുടേയും, പാര്‍ട്ടി നേതാവിന്റെയും, സഭാ നേതൃത്വങ്ങളുടെയും വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്... അങ്ങനെയുള്ള നമ്മുടെ പത്രപ്രവര്‍ത്തകര്‍ സായ്നാഥിനെ പോലുള്ളവരെ പൂവിട്ട് പൂജിക്കട്ടെ...’ഹിന്ദു’ പോലൊരു പത്രം മലയാളത്തില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കട്ടേ...


Wednesday, July 11, 2007

രണ്ടാം വിമോചനസമരാഹ്വാനത്തിന്റെ രാഷ്ടീയം

പ്രിയപ്പെട്ട അന്ന,

ഒരു രണ്ടാം വിമോചനസമരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങളെ കുറിച്ചുള്ള താങ്കളുടെ കണ്ടെത്തലുകള്‍ക്കുള്ള ഒരു വിയോജനക്കുറിപ്പായി വേണം ഇതിനെ കാണാന്‍. താങ്കളുടെ പോസ്റ്റില്‍ പറയുന്നതു പോലെ ഒരു അഭയാ കേസിന്റെ പുനരന്വേഷണമോ, മൂന്നാറില്‍ കുറച്ചു അച്ചായന്മാരുടെ ഭൂമി പിടിച്ചതോ, അതൊ ഇപ്പോള്‍ ഒരു വാര്‍ഷിക പരിപാടി ആക്കി മാറ്റിയ സ്വാശ്രയ കോളേജു പ്രവേശന മഹാമഹമോ മാത്രം ആണോ നമ്മുടെ സഭയെ ചൊടിപ്പിച്ചതു? വിമോചനസമരാഹ്വാനം പോലെയുള്ള എറ്റവും അവസാനത്തേതായ ഒരടവിലേയ്ക്കു അതിനെ കൊണ്ടു ചെന്നെത്തിപ്പിച്ചതു? അല്ല എന്നാണു എന്റെ വിശ്വാസം. ക്രിസ്തീയ സമൂഹത്തിലെ ചില പ്രബല വിഭാഗങ്ങളുടെ രാഷ്ട്രീയ നിലനില്‍പിനുള്ള ഒരു പോരാട്ടം ആയി വേണം ഇതിനെ കാണാന്‍.

അല്ലെങ്കില്‍ തന്നെ ഒരു അഭയാകേസില്‍ ഒന്നു രണ്ടു വൈദികര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ തന്നെ സഭയ്ക്കു എന്താണു അത്ര വലിയ നഷ്ടം? ഇതിനെക്കാളും എത്രയോ വലിയ വിവാദങ്ങള്‍ അമേരിക്കയിലും മറ്റും നടന്നു കഴിഞ്ഞിട്ടും ഉണ്ടു, കത്തോലികാ സഭ പരസ്യമായി മാപ്പു പറഞ്ഞിട്ടും ഉണ്ടു. മാത്രമല്ല അതിശക്തരായ മാധ്യമ സുഹ്രുത്തുക്കള്‍ ഉള്ളപ്പോള്‍ എതു സത്യത്തേയും വെറും “അപവാദ പ്രചാരണം” ആക്കി മാറ്റാന്‍ എന്താണു പ്രയാസം? അതു പോലെ മൂന്നാര്‍ ഒഴിപ്പിക്കലിലും സ്വാശ്രയ പ്രശ്നത്തിലും സഭയ്ക്കും വേണ്ടപ്പെട്ടവര്‍ക്കും അല്പം സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടാവാം. പക്ഷെ അതൊക്കെ വെറും നിസ്സാരം അല്ലേ.സഭയെ സമ്മത്തിച്ചെടുത്തോളം ഇതെല്ലാം വെറും irritators മാത്രം.

ഇനി രാഷ്ട്രീയ നിലനില്പിന്റെ പ്രശ്നമാണു എന്നു പറഞ്ഞതിലേയ്ക്കു വരാം. കേരളത്തില്‍ കഴിഞ്ഞ കുറേ കാലങ്ങളായി നടന്ന തെരെഞ്ഞെടുപ്പു ഫലങ്ങള്‍ പരിശോദിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യം, വോട്ടിങ് ശതമാനത്തിന്റെ വ്യത്യാസം വെറും 2-3 പോയന്‍റ്റ്സ് മാത്രം ആയിരിക്കും. ഈ 2-3 പോയന്‍റ്റ്സ് വ്യത്യാസം ആണു 50-60 സീറ്റുകളുടെ വലിയ വ്യത്യാസം ആയി മാറുന്നതും. ഈ വോട്ടിങ് ശതമാനം ഇങ്ങനെ മാറാതെ നില്‍ക്കുന്നതു തന്നെ എല്‍.ഡി.എഫ്നും യു.ഡി.എഫ്നും അവരുടേതായ ഇളകാത്ത വോട്ട് ബാങ്കുകള്‍ ഉള്ളതു കൊണ്ടു തന്നെയാണു. ഈ വോട്ട് ബാങ്കുകളുടെ കൂടെ ഓരോ പ്രാവശ്യവും ആരു ഭരിക്കണം എന്നു തീരുമാനിക്കുന്ന ഒരു ഫ്ലോട്ടിങ്ങ് പോപുലേഷനും. ഇതു തന്നെയാണു ഈ മാറി മാറി വരുന്ന ഗവണ്മെന്റുകളുടെ രഹസ്യവും. ഈ വാസ്തവം മനസ്സിലാക്കി കൊണ്ടു തന്നെ ന്യൂനപക്ഷങ്ങളെ അധികം വെറുപ്പിക്കാതെ അഡ്ജസ്റ്റ് ചെയ്തു ഭരിക്കുന്ന ഒരു സമീപനം ആണു മുന്‍ കാലങ്ങളില്‍ എല്‍.ഡി.എഫ് ഗവണ്മെന്റുകള്‍ സ്വീകരിച്ചു വന്നതു. പി. ജെ. ജോസഫ് ആയിട്ടുള്ള ചങ്ങാത്തം തന്നെ അത്തരത്തിലുള്ള ഒരു സിംബോളിക്-റിലേഷന്‍ഷിപ്പാണു. ഇതിനു താഴെ “തോന്ന്യാക്ഷരങ്ങള്‍” സൂചിപ്പിച്ച നായനാരുടെ വിശ്വവിഖ്യാതമായ വത്തിക്കാന്‍ സന്ദര്‍ശനവും മുത്തവും ആ “അഡ്ജസ്റ്റ്മെന്റിന്റെ” ഭാഗം തന്നെ.

പക്ഷേ ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി.പി.എം, അതായതു പിണറായി വിജയന്‍, ഇതു വരെ ഉണ്ടായതില്‍ നിന്നും തുലോം വ്യത്യസ്തമായ ഒരു നിലപാടാണു സ്വീകരിച്ചതു. എതു തരത്തിലും ലീഗില്‍ നിന്നു ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമം ആയിരുന്നു അതു. അങ്ങനെ രൂപം കൊണ്ട ഒരു പിണറായി-ജലീല്‍-(മമ്മൂട്ടി?)-കാന്തപുരം-ഐ.എന്‍.എല്‍-പി.ഡി.പി കൂട്ടുക്കെട്ട് തെരെഞ്ഞെടുപ്പില്‍ ലീഗിനെ നിലംപരിശാക്കിയതു നമ്മള്‍ കണ്ടതാണു. പോരാത്തതിനു പോസ്റ്റ്-കരുണാകരന്‍ ഇറയില്‍ കോണ്‍ഗ്രസ്സ് നേത്ര്ത്വവത്തില്‍ ഒരു ഹൈന്ദവ വാക്വം രൂപപ്പെട്ടതും ഒരു വിഭാഗത്തെ കോണ്‍ഗ്രസ്സില്‍ നിന്നും അകലാന്‍ ഇടയാക്കിയിരിക്കുന്നു. അതും കൂടാതെ യാക്കോബായ, ലത്തീന്‍ വിഭാഗങ്ങളെ കൂടെ കൂട്ടാനും പിണറായിക്കായി. ഈ കൂട്ടുക്കെട്ടുക്കള്‍ക്കെല്ലാം ഒരു വലിയ വിലങ്ങുതടിയായി നിന്നതു നമ്മുടെ അച്ചു മാമ്മന്‍ ആയിരുന്നു എന്നുള്ളതു വേറെ കാര്യം. അതിലേയ്ക്കു പിന്നെ വരാം.

അങ്ങനെ വളരെ ഡൈറക്ട് ആയി ക്രിസ്തീയ സമൂഹത്തിലെ ചില പ്രബല വിഭാഗങ്ങളോട് നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട, അതില്ലാതെയും ഞങ്ങള്‍ക്ക് ജയിക്കാന്‍ പറ്റും, എന്നു പറഞ്ഞാണു പിണറായിയും സി.പി.എംമ്മും ഈ കഴിഞ്ഞ ഇലക്ഷനില്‍ മത്സരിച്ചതും ജയിച്ചതും. ഇലക്ഷന്‍ ടൈമില്‍ ജോസഫില്‍ നിന്നും പരമാവധി സീറ്റു തട്ടിപറിച്ചതും, പീഡന കേസില്‍ ജോസഫിനു കാര്യമായ സഹായം ആരില്‍ നിന്നും കിട്ടാത്തതും ഇതിനോടൊപ്പം കൂട്ടി വായിക്കുക.

ഇങ്ങനെ പിണറായി ഉദ്ദേശ്ശിച്ച തരത്തിലുള്ള ഒരു ധ്രുവീകരണം സാധ്യമായാല്‍ പിന്നെ കേരളം ഒരു മിനി-ബംഗാള്‍ ആവാന്‍ അധികം സമയം ഒന്നും വേണ്ട എന്നു മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധിയൊക്കെ നമ്മുടെ ബിഷപ്പുമാര്‍ക്ക് ഉണ്ട്. അങ്ങനെ കത്തോലിക്കാ സഭയുടെ പൊലിറ്റികല്‍ ബാര്‍ഗെയ്നിങ്ങ് പവര്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന ഒരു സ്തിതി വിശേഷം സംജാതമാവുന്നു. പിണറായി ബ്രോക്കര്‍ ചെയ്തെടുത്ത ഈ ഡീല്‍ തകര്‍ക്കാനുള്ള ആദ്യത്തെ പടിയാണു ഈ ന്യൂനപക്ഷ വിരുദ്ധത എന്ന ആരോപണം. അങ്ങനെയല്ലേ ഈ വിമോചനസമരാഹ്വാനം ഉണ്ടായതു? രണ്ടാമതായി പിണറായിയെ വ്യക്തിപരമായി തേജോവധം ചെയ്തു തകര്‍ക്കുക എന്നുള്ളതാണു. അതു മനോരമാ-മാത്ര്ഭൂമിയാദികള്‍ വളരെ നന്നായി മുന്നോട്ടു കൊണ്ടു പോകുന്നും ഉണ്ടല്ലോ. പിണറായിയുടെ ഈ over-ambitious പ്ലാനുകള്‍ ഫലവത്തായാല്‍ പിന്നെ ജനതാദള്‍ പോലെയുള്ള ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്കു യാതൊരു നിലനില്പും ഇല്ല എന്നുള്ളതല്ലേ വീരേന്ദ്രകുമാരനേയും മാത്ര്ഭൂമിയേയും വിറളി പിടിപ്പിക്കുന്നതു?(ദേശഭിമാനിയില്‍ ഭൂമി കൈയേറ്റത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നത്തു ഒരു ട്രിഗ്ഗര്‍ മാത്രം).

ഇതൊക്കെയാണു ഈ രണ്ടാം വിമോചനസമരാഹ്വാനത്തിനു പിന്നില്ലെന്നു എനിക്കു തോന്നിയ കാര്യങ്ങള്‍. താങ്കളുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ടു ചുരുക്കുന്നു.

എന്നു വിനയപൂര്‍വ്വം,