Tuesday, August 22, 2006

ദിവാന്‍‌ഖാവടിയില്‍ രാജധാനി നിന്നപ്പോള്‍...

റെയില്‍‌പാതയുടെ ഓരത്തു കൂടി അയാള്‍ നടന്നു. പാത വന്നതില്‍ പിന്നെ അയാള്‍ക്കു എറ്റവും പ്രിയപ്പെട്ടതാണു രാവിലെയും വൈകുന്നേരവും ഉള്ള ഈ നടപ്പ്. പാതവക്കില്‍ ആരൊക്കെയോ ചീട്ടു കളിക്കുന്നുണ്ടായിരുന്നു. അയാള്‍ അല്പനേരം കളി നോക്കിയിരുന്നു. പോകണം. നേരം ഇരുട്ടി വരുന്നു. അവന്‍ എത്തുന്നതിനു മുന്‍പു സ്റ്റേഷന്‍ കടക്കണം. അയാള്‍ വേഗം നടന്നു. സ്റ്റേഷനിലെ ട്യുബ്-ലൈറ്റ് അങ്ങു ദൂരെ കാണാം. ദൂരെ നിന്നും ചൂളം വിളി കേട്ടു തുടങ്ങി. അവനിങ്ങു എത്തി കഴിഞ്ഞു. ഇന്നു നേരത്തെയാണല്ലോ. അയാള്‍ നടത്തതിനു വേഗത കൂട്ടി. അധികം സമയം വേണ്ടി വന്നില്ല. എന്നത്തേയും പോലെ ദിവാന്‍‌ഖാവടിയെ ഒരു പുച്ഛത്തോടെ അവഗണിച്ചു, ചൂളം വിളിച്ചു അവന്‍ കടന്നു പോയി.

അയാള്‍ സ്റ്റേഷനിലേയ്ക്കു നടന്നു. പച്ച ലൈറ്റും ആയി കാബിനിലേയ്ക്കു മടങ്ങുന്ന സ്റ്റേഷന്‍ മാസ്റ്റെര്‍ അയാളെ നോക്കി പറഞ്ഞു, “ഇന്നവന്‍ നേരത്തെയാണു”. ഒരു മന്ദഹാസത്തോടെ അയാള്‍ മുന്നോട്ടു നടന്നു. പാത വന്നതിനു ശേഷം ആണു അയാള്‍ ആദ്യമായി ട്രെയിന്‍ കണ്ടത്.പല തരത്തിലുള്ള ട്രെയിനുകള്‍. ലോറികളേയും ട്രക്കുകളേയും എടുത്തു കൊണ്ടു പോകുന്ന ട്രെയിനുകള്‍ വരെ.എങ്കിലും അവനോടു അയാല്‍ക്കെന്തൊ പ്രത്യേകം ഇഷ്ടം തോന്നിയിരുന്നു.ദിവാന്‍‌ഖാവടിയില്‍ എല്ലാ ട്രെയിനുകളും ഒരിക്കലെങ്കിലും നിര്‍ത്തിയിട്ടുണ്ടത്രേ, അവനൊഴികെ. “ഒരിക്കല്‍ നമ്മുക്കിവനെ ഇവിടെ പിടിച്ചിടണം. ഒരു പത്തു മിനുട്ടു നേരത്തേയ്ക്കു സിഗ്നല്‍ കൊടുക്കരുതു. തീരട്ടെ അവന്റെ അഹങ്കാരം!“, തന്റെ നരച്ച താടി തടവി കൊണ്ടു സ്റ്റേഷന്‍ മാസ്റ്റെര്‍ പറയുകയുണ്ടായി.

അയാള്‍ നടത്തതിനു വേഗത കൂട്ടി, വീട്ടില്‍ വേഗം എത്തിയിട്ടു ഒന്നും ചെയ്യാനില്ലെങ്കിലും. ഭാര്യയേയും മക്കളേയും അവളുടെ വീട്ടില്‍ ആക്കിയിട്ട് ഒരു മാസം ആവാറായി.അയാള്‍ വീട്ടിലെത്തി വിളക്കു കത്തിച്ചു. വാതിലില്‍ അവര്‍ വീണ്ടും കടലാസ് പതിച്ചിരിയ്ക്കുന്നു.ഒരാഴ്ച മുന്‍പു പതിച്ചതും അതേ പോലെ അവിടെയുണ്ടു. അയാള്‍ക്കു ചിരി വന്നു. ഇന്നു തീരെ വിശപ്പില്ല. അയാള്‍ പുതച്ചു കിടക്കാന്‍ തുടങ്ങി. എന്തൊരു തണുപ്പ്.അപ്പുറത്തു ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം കാണാം.ഈയിടെയായി അവിടെ ആരൊക്കെയോ വരുന്നു, എന്തൊക്കെയോ ക്ലാസ്സുകള്‍ നടക്കുന്നു, നോട്ടീസുകള്‍ വിതരണം ചെയ്യുന്നു. അയാള്‍ക്ക് അതിലൊന്നും വലിയ താല്‍‌പര്യം തോന്നിയില്ല. അയാള്‍ വിളക്കണച്ചു.

വീണ്ടും അയാള്‍ നടക്കുകയാണു. എന്നത്തേയും പോലെ ഇന്നും. പരുത്തിപാടങ്ങള്‍ക്ക് നടുവിലൂടെ. ഇന്നു ഒരുപാടു ക്ഷീണം തോന്നുന്നു. ‍അയാള്‍ റോഡു വക്കിലുള്ള ആല്‍ മരത്തിന്റെ ചോട്ടിലിരുന്നു. റോഡിന്റെ മറുവശത്തു ബഹുരാഷ്ട്ര വിത്തു കമ്പനിയുടെ മറാഠിയിലുള്ള ഭീമന്‍ പരസ്യം കാണാം. “ഇരട്ടി ഉത്പാദനം. കീടനാശിനികള്‍ക്കു പൈസ കളയുകയേ വേണ്ട”. ഇരട്ടി ഉത്പാദനം!... അയാള്‍ക്കു വീണ്ടും ചിരി വന്നു.
.
മഴ പെയ്യുന്നുണ്ടായിരുന്നു. ദൂരെ സ്റ്റേഷനിലെ ട്യുബ്-ലൈറ്റ് കാണാം. അയാള്‍ തിരിഞ്ഞു നോക്കി. ഇന്നും അവന്‍ നേരത്തേയാണു. അയാള്‍ നടത്തതിന്റെ വേഗത കൂട്ടാന്‍ നോക്കിയില്ല. മെല്ലെ നടന്നു. പിന്നെ എന്തൊ ആലൊചിച്ചിട്ടെന്ന പോലെ തിരിഞ്ഞു നടന്നു. പാളത്തിലൂടെ... മെല്ലെ, ചിരിച്ചു കൊണ്ടു. നിര്‍ത്താതെ ഹോണുകള്‍ മുഴങ്ങി. ബ്രെയ്കിന്റെ ശബ്ദം... മരത്തില്‍ ചേക്കേറിയിരുന്ന കാക്കള്‍ വലിയ ശബ്ദത്തേടെ പറന്നകന്നു.‍ അന്നാദ്യമായി ദിവാന്‍‌ഖാവടിയില്‍ രാജധാനി നിന്നു.
.
.
.
വാല്‍കഷ്ണം: ഐറ്റിയുടേയും സ്മാര്‍ട്ട്-സിറ്റിയുടേയും പിന്നാലെ പായുന്നവര്‍ ഒന്നു നിന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍....

7 comments:

കണ്ണൂസ്‌ said...

അനീഷേ, തരക്കേടില്ലാത്ത കഥ.

ഈ സെറ്റിംഗ്‌സ്‌ നോക്കൂ. ഉപയോഗപ്പെടും.
http://ashwameedham.blogspot.com/2006/07/blog-post_28.html

ബേപ്പൂര്‍ സുല്‍ത്താന്റെ മകന്‍ അനീസ്‌ അല്ലല്ലോ ഇത്‌? പ്രൊഫൈലില്‍ അദ്ദേഹത്തിന്റെ പടവും, കോഴിക്കോട്‌ വീടും, ആര്‍ക്കിടെക്റ്റ്‌ പ്രൊഫഷനും കണ്ടതു കൊണ്ട്‌ ചോദിച്ചതാണ്‌.

RR said...

അതേ, നല്ല കഥയും ചിത്രവും. വീണ്ടും എഴുതുക.

aniSH... said...

കണ്ണൂസ്: അല്ല. ഞാന്‍ വെറുമൊരു ആരാധകന്‍ മാത്രം. :)

Anonymous said...

കൊള്ളാം ! മാറ്റം അനിവാര്യമാനല്ലൊ ... എന്താ ചെയ്യുക ...

Aneesh Dhananjayan said...

കഥ നന്നായി....ഇനിയും പ്രതീക്ഷിക്കുന്നു.

Anonymous said...

ഐറ്റിയുടേയും സ്മാര്‍ട്ട്-സിറ്റിയുടേയും പിന്നാലെ പായുന്നവര്‍ ഒന്നു നിന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍....
Aarkkokkea enthokkea gunangalanavoo! Onnum purathuvittittilla,Havoo...

Unknown said...

ഐറ്റിയുടേയും സ്മാര്‍ട്ട്-സിറ്റിയുടേയും പിന്നാലെ പായുന്നവര്‍ ഒന്നു നിന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍....DighavanGavadiyil nammudea Kannur Expressum nilkkan saadyata undu. Neerittu Kozhikottu Irangamallo.....